സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്ത് 2023 ജൂണ്‍ മുപ്പത് വരെ തുടരും

സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്തിന്റെ കാലാവധി നീട്ടി. രണ്ട് വര്‍ഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. 2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂണ്‍ മുപ്പതിനാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്‌റ വിരമിച്ചപ്പോഴായിരുന്നു അനില്‍കാന്തിന്റെ നിയമനം.

ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. എഡിജിപി കസേരയില്‍ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള വരവ്. ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എം എ പൂര്‍ത്തിയാക്കിയ ശേഷമാണ് അനില്‍ കാന്ത് സിവില്‍ സര്‍വ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാല്‍ പൊലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി കിട്ടുകയാണ്. ബെഹ്‌റയെ പോലെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്തും പൊലീസ് മേധാവിയായത്.

കല്പറ്റ എഎസ്പിയായുള്ള സര്‍വ്വീസ് തുടക്കം തന്നെ വിവാദത്തിലായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ദീര്‍ഘനാള്‍ സസ്‌പെന്‍ഷനിലായിരുന്നു. പിന്നീട് കുറ്റവിമുക്തനായി. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായും ഐബിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.