അച്ഛാ അങ്ങനെയൊന്നും ചെയ്‌തേക്കല്ലേയെന്ന് മീനൂട്ടി പറഞ്ഞു, അതോടെ തകർന്നുപോയി- ദിലീപ്

സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച താരങ്ങളിലൊരാളാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തിൽ, ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പ്രേക്ഷകർക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ നടനാവുക എന്ന സ്വപ്‌നവും ഉള്ളിൽ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു.

കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ദിലീപ് തനിക്കു കിട്ടുന്ന കൊച്ചുകൊച്ചു വേഷങ്ങളിലൂടെ കഴിവ് തെളിയിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. 1992ൽ കമൽ തന്നെ സംവിധാനം ചെയ്ത ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. സല്ലാപത്തിൽ നായികയായെത്തിയ മഞ്ജുവാര്യർ പിന്നീട് ദിലീപിന്റെ ജീവിതത്തിലെയും നായികയായി.

ബാന്ദ്രയാണ് ദിലിപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് താരം. ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാൻ പോവുന്ന സമയത്ത് ഞാൻ മീനൂട്ടിയെ വിളിച്ചിരുന്നു. അച്ഛൻ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഇന്നെന്താണെന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം. ഡാൻസാണെന്ന് പറഞ്ഞപ്പോൾ ആരൊക്കെയെന്നായിരുന്നു അവളുടെ ചോദ്യം. തമന്ന ഭാട്യയ്‌ക്കൊപ്പം എന്ന് പറഞ്ഞപ്പോൾ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനിൽക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്‌തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്. അത് കേട്ടതും ഞാൻ ആകെ തകർന്നുപോയി.

ലൊക്കേഷനിലെത്തിയ സമയത്ത് ഞാൻ തമന്നയോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്റെ എനർജിയെല്ലാം പോയി, തമന്ന വലിയ ഡാൻസറാണ്, ആ വഴിക്ക് പോയേക്കരുതെന്നാണ് മകൾ എന്നോട് പറഞ്ഞതെന്ന് ഞാൻ പറഞ്ഞു. അങ്ങനെയൊന്നും പറയരുത്, എനിക്ക് ഡാൻസൊന്നും അറിയില്ലെന്നായിരുന്നു തമന്ന പറഞ്ഞത്. ഡാൻസ് പഠിക്കാതെ ഇത്രയും നന്നായി ഡാൻസ് ചെയ്യുന്നൊരാൾ അത് പഠിച്ചിരുന്നെങ്കിലോ എന്നായിരുന്നു ഞാൻ ആലോചിച്ചത്. ഒന്നിച്ചുള്ള ഡാൻസിൽ ഞാൻ കംഫർട്ടായിരുന്നു. 7 വർഷത്തിന് ശേഷമാണ് ഞാൻ ഒരു ഹീറോയിനൊപ്പം ഡാൻസ് ചെയ്യുന്നത്. അത്രയും സപ്പോർട്ടീവായിരുന്നു. ആദ്യ ദിനം മുതൽ വർഷങ്ങളായി പരിചയമുള്ളവരെപ്പോലെയാണ് തമന്ന പെരുമാറിയത്. ആ സ്‌ക്രീൻ കെമിസ്ട്രി സ്‌ക്രീനിലും വർക്കായിട്ടുണ്ട്.

ഈ സിനിമ നമ്മളെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോൾ തമന്ന തന്നെ വേണമെന്ന് ഞാൻ പറഞ്ഞിരുന്നു. തമന്ന ഇല്ലെങ്കിൽ ഈ ചിത്രം വേണ്ടെന്ന അവസ്ഥയിലായിരുന്നു. അരുൺ കഥ പറഞ്ഞതും തമന്നയെ കണ്ടതിനെക്കുറിച്ചുമൊക്കെ എന്നോട് പറഞ്ഞിരുന്നു. തമന്നയ്‌ക്കൊപ്പമുള്ള ഫോട്ടോ ഇട്ടപ്പോഴും ഞാൻ അത് വിശ്വസിച്ചിരുന്നില്ല. സിനിമയുടെ പൂജ സമയത്ത് തമന്നയെ കണ്ടപ്പോഴാണ് ഞാൻ വിശ്വസിച്ചതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഡ്രീം കം ട്രൂ മൊമൻസ് തുടങ്ങിയത് അങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡോണും അണ്ടർവേൾഡൊന്നുമല്ലാത്തൊരു ക്യാരക്ടറാണ് ചിത്രത്തിലേത്. എന്തായാലും ഈ സിനിമയും നിങ്ങൾക്കിഷ്ടപ്പെടുമെന്നും ദിലീപ് പറയുന്നു.