മറ്റു മതങ്ങളില്‍ പെട്ടവരെ കാഫിര്‍ എന്നു വിളിക്കരുത് – ആർ എസ് എസ്

തിരുവനന്തപുരം. മറ്റു മതങ്ങളില്‍ പെട്ടവരെ കാഫിര്‍ എന്നു വിളിക്കരുതെന്ന് മുസ്ലിം മത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ലവ് ജിഹാദ്, ഗോഹത്യ ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ മുസ്ലിം മത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചതായി ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുമായി ജനുവരി 14ന് ആര്‍എസ്എസ് നടത്തിയ ചര്‍ച്ചയില്‍ ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ എല്ലാവരും വിശ്വാസികളാണ്. അപ്പോള്‍ പിന്നെ അവരെ എങ്ങനെ കാഫിര്‍ (അവിശ്വാസി) എന്നു വിളിക്കും? ലോകം മുഴുവന്‍ വിശ്വാസികളാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ബോംബുമായി നടക്കുന്നവരെ എങ്ങനെ മനുഷ്യരായി കാണും എന്നതാണ് ചര്‍ച്ചയില്‍ ഉന്നയിച്ച മറ്റൊരു മുഖ്യ കാര്യം. അങ്ങനെയുള്ളവരെ ഭീകരര്‍ ആയി തന്നെ കാണണം. അവരെ അപലപിക്കണം. മറ്റു മതങ്ങളെയും ബഹുമാനിക്കണം എന്ന് ചര്‍ച്ചയില്‍ മുസ്ലിം സംഘടനകളോട് ആവശ്യപ്പെട്ടതായി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ലവ് ജിഹാദോ മറ്റ് ഏതെങ്കിലും മാര്‍ഗത്തിലോ മതംമാറ്റ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുത്. എല്ലാ മതങ്ങളെയും ആദരിക്കുകയെന്നതാണ് ഇന്ത്യന്‍ രീതി- ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ഭാരത് മാതാ കി ജയ് എന്നു പറയുന്നതില്‍ ഇത്ര പ്രശ്‌നമെന്താണ്? മുസ്ലിം സംഘടനകള്‍ അതിനെ എതിര്‍ക്കുന്നത് എന്തിനാണ്? – ഇന്ദ്രേഷ് കുമാര്‍ ചോദിക്കുകയുണ്ടായി. ഗോഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായി. പശുവിനെ കൊല്ലാം എന്ന് ഖുറാനില്‍ എവിടെയും പറയുന്നില്ലെന്ന് മുസ്ലിം നേതാക്കള്‍ തന്നെ സമ്മതിച്ചു. പാലും നെയ്യും മനുഷ്യന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകങ്ങളാണ് എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. അതുകൊണ്ടുതന്നെ പശുമാംസം ഭക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുസ്ലിംകള്‍ മറ്റു മതങ്ങളുടെ വികാരങ്ങള്‍ മാനിക്കണം. ഹിന്ദുക്കളെ സംബന്ധിച്ച് പശു അമ്മയെപ്പോലെയാണ്. അപ്പോള്‍ പിന്നെ അവരുടെ വികാരത്തെ ഹനിക്കുന്നത് എന്തിന്? – ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ചോദിച്ചു.