ഡോക്ടറെ ക്ലിനിക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, സംഭവം കണ്ണൂരിൽ

കണ്ണൂർ : ക്ലിനിക്കിനുള്ളിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ ക്ലിനിക്കിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ കെ. പ്രദീപ് കുമാറാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചവരെ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്നു. എൽഐസി ജങ്ഷനിൽ പ്രാക്ടീസ് നടത്തുന്ന ക്ലിനിക്കിലാണ് പ്രദീപ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലിനിക്കിലും എട്ട് മണി വരെ അദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി പുനർനടപടികൾ സ്വീകരിച്ചു.

അതേസമയം തൃശൂരിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വേലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ (8) ആണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നിൽ വെച്ചാണ് അപകടം. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടമുണ്ടായത്.

തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ദിയ. സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. എന്നാൽ കുട്ടി ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുക്കുകയായിരുന്നു. പിന്നാലെ ഇടിയേറ്റ് കുട്ടി താഴെ വീണു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.