ഓമിക്രോണ്‍ വ്യാപനം: കേരളത്തില്‍ മൂന്നാം തരംഗം ഉറപ്പായിക്കഴിഞ്ഞുവെന്ന് ഐ.എം.എ സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗം ഉറപ്പായിക്കഴിഞ്ഞുവെന്ന് ഐ.എം.എ സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ സുല്‍ഫി നൂഹ്.എന്നാല്‍ ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി മറ്റ് സംസ്ഥാനങ്ങളില്‍ തരംഗമുണ്ടായ ശേഷം മാത്രമേ കേരളത്തില്‍ വ്യാപനം ഉച്ചസ്ഥായിയിലെത്തുകയുള്ളൂവെന്നും അദ്ദേഹം ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.

ഓമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നുവെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നില്ലെന്നത് ആശ്വാസകരമായ കാര്യമാണ്. രോഗികളില്‍ ഗുരുതരമായി ബാധിക്കില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകും. അങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയുണ്ട്.

ഓമിക്രോണോടെ കോവിഡ് 19 മഹാമാരി പര്യവസാനത്തിലേക്ക് പോകുന്നു എന്ന വാദത്തേയും തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ വശങ്ങള്‍ പരിശോധിച്ചാല്‍ മുന്‍പും മഹാമാരികള്‍ അവസാനിച്ചിട്ടുള്ളത് വ്യാപകമായി രോഗം പകരുകയും എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാതെ കടന്നുപോയിട്ടുമാണ്.

ധാരാളം ആളുകള്‍ക്ക് രോഗം വരുമ്ബോഴും രോഗം തീവ്രമാകാതെ ഇരിക്കുകയും ഒപ്പം മരണനിരക്ക് ഉയരാതിരിക്കുകയും ചെയ്യുന്നു എന്നത് പല മഹാമാരികളുടേയും അവസാനഘട്ടത്തിലെ ലക്ഷണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ വശങ്ങള്‍ പരിശോധിക്കുമ്ബോള്‍ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

കോവിഡ് 19ന്റെ ഓമിക്രോണ്‍ വകഭേദം ലോകത്താകമാനം വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കേസുകള്‍ കൂടുന്നുണ്ട്. ഇത് ഉടനെ തന്നെ മൂന്നാം തരംഗത്തിലേക്ക് എത്തിച്ചേരുമെന്നും ഉറപ്പായിക്കഴിഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യം ഡെല്‍റ്റയാണ് ഏറ്റവും അധികം ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അത് ഓമിക്രോണിലേക്ക് മാറുകയാണ്.

മറ്റ് രാജ്യങ്ങളിലെ കാര്യം പരിശോധിച്ചാല്‍ ഓമിക്രോണ്‍ വകഭേദം രോഗവ്യാപനം കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തില്‍ രോഗം ബാധിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ അപ്പോഴും രോഗത്തിന്റെ ശക്തി കുറഞ്ഞ് നില്‍ക്കുന്നത് വ്യാപന ഉയരുമ്ബോഴും ആശ്വാസം പകരുന്നതാണ്.