കരുനാഗപ്പള്ളി ലഹരിക്കടത്ത് ; തെളിവില്ല , ഷാനവാസിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : കരുനാഗപ്പള്ളി ലഹരിക്കടത്തിൽ സിപിഎം നേതാവ് ഷാനവാസിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ. ലഹരിക്കടത്ത് കേസിൽ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

എന്നാൽ ലഹരിക്കടത്തിൽ ഷാനവാസിനെതിരെ നടപടി സ്വീകരിക്കാൻ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ചേരിതിരിവ് വ്യക്തമാണ്. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിർദേശത്തെ ഒരു വിഭാഗം എതിർത്തു.

അതേ സമയം ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചില പാർട്ടി അംഗങ്ങൾ ഇഡിയ്ക്ക് പരാതി നൽകി. വാഹനം മനപൂർവം ലഹരിക്കടത്തിന് നൽകുമോ എന്ന ചോദ്യം ഉന്നയിച്ച ഷാനവാസ്, തന്നെ കുടുക്കിയതായി സംശയിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ ചില വ്യക്തികളാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ,അത് പാര്‍ട്ടിയിലെ വിഭാഗീയതയായി കാണുന്നില്ലെന്നും ഷാനവാസ് പ്രതികരിച്ചിരുന്നു.

എ. ഷാനവാസ് മന്ത്രി സജി ചെറിയാന്റെ വലംകൈയ്യെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. നേതാവിന്റെ പേരിലുള്ള വാഹനത്തിൽ നിന്ന് ഒരു കോടിയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതിയെ പേരിനെങ്കിലും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യാനോ ശക്തമായ പാർട്ടി നടപടികൾ സ്വീകരിക്കാനോ സിപിഎം നേതൃത്വവും തയ്യാറാകുന്നില്ല. സിപിഎമ്മിന്റെ ഉന്നതന്മാരായ നേതാക്കളുടെ വലം കൈയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷാനവസെന്നും സുരേന്ദ്രൻ പറഞ്ഞു.