ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ- കെ മുരളീധരൻ

തിരുവനന്തപുരം. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് കെ മുരളീധരൻ എംപി. മറ്റുള്ളവർക്ക് അയോഗ്യത ഉണ്ടെന്ന് അതിന് അർഥമില്ല. തരൂരിനു മതനേതാക്കളുടെ പിന്തുണയുള്ളതു നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിച്ചെന്നും പിന്നെ വേണ്ടെന്നു തോന്നിയെന്നും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചകൾ വേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മത്സരം നടത്താറില്ലെന്നും നിയമസഭയിലേക്കു കാലാവധി കഴിയാൻ മൂന്നേകാൽ വർഷം ബാക്കിയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പാണ് ആദ്യം വരുന്നത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടു കടമ്പയും കടക്കലാണ് ഇപ്പോൾ പാർട്ടിയുടെ ലക്ഷ്യം. ഭൂരിപക്ഷം കിട്ടുമ്പോൾ ആരു മുഖ്യമന്ത്രി എന്ന ചർച്ചയ്ക്ക് ഈ ഘട്ടത്തിൽ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക.

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. അതിനർഥം മറ്റുള്ളവർക്ക് അയോഗ്യതയുണ്ടെന്നല്ല. തരൂരിനു കിട്ടുന്ന സ്വീകാര്യതയിൽ ആരും അസ്വസ്ഥരാകേണ്ടതില്ല. എല്ലാ മതവിഭാഗത്തിലുംപെട്ടവർ അദ്ദേഹത്തെ അനുകൂലിക്കുന്നതു നല്ല കാര്യമായി കാണുക. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. അടുത്ത തവണ സിറ്റിങ് സീറ്റായ വടകരയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കാനാണു തന്റെ ആഗ്രഹം. എന്നാൽ ആഗ്രഹം പ്രകടിപ്പിക്കാനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.