ഡിവൈഎഫ്‌ഐക്കാര്‍ നന്ദുവിനെ ഓടിച്ചിട്ട് തല്ലിയപ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചു; കുടുംബത്തിന്റെ ആരോപണം

ആലപ്പുഴ പുന്നപ്രയില്‍ ട്രെയിനിടിച്ച് മരിച്ച നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് പൊലീസ്. സംഭവത്തില്‍ എട്ട് പേര്‍ക്ക് എതിരെ കേസെടുത്തു. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിന് ഇടയില്‍ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് നന്ദുവിനെ മര്‍ദ്ദിച്ചത്. നന്ദുവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി ചെന്ന് ഭീഷണിപ്പെടുത്തിയതിനാണ് മറ്റുള്ളവര്‍ക്ക് എതിരെ കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം പുന്നപ്ര പൂമീന്‍ പൊഴിക്ക് സമീപം മദ്യലഹരിയില്‍ ഇരുകൂട്ടരും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ നന്ദു പോയിരുന്നു. ഇതിന് ശേഷമാണ് നന്ദുവിനെ കാണാതായത്.

നന്ദുവിനെ കാണാതാകുന്നതിന് മുന്‍പ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തില്‍ ചിലര്‍ മര്‍ദ്ദിച്ചതായി പറയുന്നുണ്ട്. പുന്നപ്ര പുതുവല്‍ ബൈജുവിന്റെയും സരിതയുടെയും മകന്‍ ശ്രീരാജാണ് (നന്ദു20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കല്‍ കോളജിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. സംഭവത്തില്‍ ഡി വൈ എഫ് ഐക്കെതിരെ പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ പിതാവും സഹോദരിയുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയമാണ് നന്ദുവിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് ഇവര്‍ പറയുന്നത്. ഡി.വൈ.എഫ്.ഐ.ക്കാര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. നന്ദുവിന്റെ ശബ്ദരേഖയും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്.

പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ഇവര്‍ നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്