സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ജയിലിലെത്തി

കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം അട്ടക്കുളങ്ങര ജയിലിലെത്തി. ഇരുവരേയും ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.

നാല് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യാനായി എത്തിയത്. ചോദ്യം ചെയ്യലിനിടെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സ്വപ്നയെയും സരിത്തിനെയും ഇ ഡിക്ക് ചോദ്യം ചെയ്യാം. പക്ഷെ ചോദ്യം ചെയ്യുന്നിടങ്ങളില്‍ ജയില്‍ അധികൃതരുടെ സാന്നിധ്യം പാടില്ലെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു.

രാവിലെ പത്ത് മണി മുതല്‍ നാല് മണി വരെ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്. ഇന്നും നാളെയും മറ്റന്നാളുമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്.