സുഖമില്ലാത്ത സുധാകരനെ വിളിച്ചുകൊണ്ടുവന്ന് കല്ലേറും അടിപിടിയും ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം. കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സാധാരണ സമരരീതിയിലുള്ളതല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുളക് പൊടി എറിഞ്ഞപ്പോഴാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. സുഖമില്ലാത്ത സുധാകരനെ വിളിച്ചുകൊണ്ട് വന്ന് കല്ലേറും അടിപിടിയും ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ഇപി ജയരാജന്‍. മാര്‍ച്ച് ആരംഭിച്ചതുതന്നെ റോഡുമുഴുവന്‍ അഴിഞ്ഞാടിയാണ്.

ഡിജിപി ഓഫീസിലേക്ക് പ്രകടനം എത്തിയത് റോഡിന്റെ ഇരുവശത്തുമുള്ള ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ച് ഭ്രന്തുപിടിച്ച തരത്തിലാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ വടിയും ആയുധങ്ങളും കല്ലുകളും ശേഖരിച്ചുവെച്ചു. നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ തന്നെ പോലീസ് നേരെ കല്ലേറുണ്ടായി.

കെ സുധാകരനും വിഡി സതീശനും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പോലീസിന് നേരെ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കേണ്ടിവരും എന്നും ഇപി ജയരാജന്‍.