കൊച്ചി: ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ചേപ്പനത്ത് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. മണിയന്‍ ഭാര്യയേയും മകനേയും കൊന്ന ശേഷം ജീവനൊടുക്കിയതാണെന്നാണ് നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ്. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടായിരുന്നു. വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാരും പറയുന്നു.
‘രണ്ടര വരെ സംസാരവും മറ്റും കേട്ടിരുന്നു. കൊലപ്പെട്ട മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മറുപടിയുണ്ടായില്ല. തുടർന്ന് ബന്ധുക്കളെത്തി വീട് ചവിട്ടി തുറന്നു. ഇതോടെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.
പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ വീട്ടുജോലികൾക്കും മറ്റും പോയിരുന്നു.