ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍,പൂട്ടിയിട്ട അച്ഛന്‍ മരിച്ചു; അമ്മ ജീവച്ഛവം പോലെ

മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ച് മുണ്ടക്കയം. മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ നിമിത്തമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാന്‍ ആന്തരികാവയങ്ങള്‍ രാസപരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെയാണ് വൃദ്ധ ദമ്പതികളോട് മക്കള്‍ കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം ഇവരെ മുറിയില്‍ ഒറ്റപ്പെടുത്തിയ മകന്‍, ദമ്ബതികള്‍ കിടക്കുന്ന കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടു. ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛന്‍ പൊടിയനെ ആരോഗ്യപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ദമ്പതികളുടെ ഈ ദാരുണാവസ്ഥ ആശാ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനപ്രതിനിധികളുടേയും പൊലീസിന്റെയും ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും വീട്ടിനുള്ളിലേക്ക് കടക്കുന്നതില്‍ നിന്നും വീട്ടുകാര്‍ തടഞ്ഞു.

തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് വീടിന് ഉള്ളിലേക്ക് കയറിയതെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. വൃദ്ധദമ്പതികളുടെ ഇളയ മകന്‍ റജി ഇവരുടെ വീടിന് തൊട്ടടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ ഈ മകന്‍ പട്ടിയെ കെട്ടിയിട്ടിരുന്നു. പട്ടിക്ക് ഭക്ഷണവും നല്‍കിയിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്ബതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൃദ്ധമാതാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.