ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും

അന്തരിച്ച ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചിരിക്കുകയാണ്. പയ്യന്നൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് ചടങ്ങ്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അദ്ദേഹം അന്തരിച്ചത്. 98 വയസായിരുന്നു.

കൊവിഡാനന്തര ചികിത്സയിലായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടിയത്. ന്യൂമോണിയ വന്ന് മൂന്നാഴ്ച്ച മുന്‍പ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം രോഗമുക്തി നേടുകയും ചെയ്തിരുന്നു.

ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം, രാപ്പകല്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഒരാള്‍ മാത്രം, മേഘമല്‍ഹാര്‍, മായാമോഹിനി, കൈക്കുടന്ന നിലാവ്, സദാനന്ദന്റെ സമയം, ഫോട്ടോഗ്രാഫര്‍, ലൗഡ് സ്പീക്കര്‍, പോക്കിരി രാജ, വസന്തത്തിന്റെ കനല്‍ വഴി, നോട്ട്ബുക്ക്, കളിയാട്ടം എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. പഠിച്ചത് പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ്. 76ാം വയസിലായിരുന്നു സിനിമയില്‍ അഭിനയം തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലൂടെ മുത്തച്ഛന്‍ വേഷങ്ങളില്‍ തിളങ്ങി. ഗാനരചയിതാവായ കൈതപ്രത്തിന്റെ ഭാര്യാപിതാവാണ്.

കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലാണ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് എകെജി അയച്ച കത്തുകള്‍ നിധി പോലെ അദ്ദേഹം കാത്തുവച്ചിരുന്നു. പരേതയായ ലീല അന്തര്‍ജനമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.