കൊച്ചി. കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പുമ്പോൾ ഭഗവൽസിംഗിന്റെ വീട്ടുവളപ്പിലെ ദുരൂഹസാഹചര്യത്തിൽ രണ്ട് കുഴിമാടങ്ങൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതി ബാക്കിയാവുന്നു. ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ ദുരൂഹസാഹചര്യത്തിൽ രണ്ട് കുഴിമാടങ്ങൾ കൂടിയുണ്ടെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് പരിശോധിച്ചില്ലെന്ന് പരാതിയാണ് ഉയർന്നിരിക്കുന്നത്.
കൊല്ലപ്പെട്ട പദ്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങൾ മറവുചെയ്തിരുന്നതിന് സമാനമാണ് ഇവയും. ഇരട്ടക്കൊലയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തിൽതന്നെ ഇവ പൊലീസിന് കാണിച്ചു കൊടുത്തിരുന്നെങ്കിലും പോലീസ് എന്തുകൊണ്ടോ ഇക്കാര്യത്തിൽ ബോധപൂർവം മൗനം പാലിക്കുകയായിരുന്നു.
വള്ളിപ്പടർപ്പുകൾ മൂടിയ സ്ഥലത്താണ് ഈ രണ്ടു കുഴിമാടങ്ങൾ. ഒന്ന് വീട്ടുമുറ്റത്തോട് ചേർന്നാണ് ഉള്ളത്. ഇവിടെ ശംഖുപുഷ്പച്ചെടി പടർന്നിരിക്കുന്നു. പദ്മയെ കുഴിച്ചിട്ട ഭാഗത്തിന് സമീപത്താണ് രണ്ടാമത്തേത്. നരബലി സംഭവം പുറം ലോകം അറിയുന്നതിന് മുൻപുതന്നെ ഈ കുഴികളുടെ ഭാഗത്തു നിന്ന് ദുർഗന്ധം വമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നതുമാണ്.
നരബലി അന്വേഷണം നടക്കുമ്പോൾ പൊലീസ് നായ്ക്കൾ ഈ രണ്ടു സ്ഥലങ്ങളിലും ഏറെനേരം നിന്നിരുന്നു. കഴിഞ്ഞ ഒക്ടോബർ പതിനൊന്നിനാണ് നരബലി വിവരം പുറത്തറിയുന്നത്. മൃതദേഹ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തുന്ന സമയത്താണ് മറ്റു രണ്ടു കുഴികളെപ്പറ്റി പൊലീസിന് സൂചന നൽകിയത്. സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇക്കാര്യം നാട്ടുകാർ അറിയിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്തിട്ടും പദ്മയെയും റോസ്ലിയേയും കൊലപ്പെടുത്തിയ വിവരം മാത്രമാണ് പ്രതികൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നത്. മറ്റു പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ പൊലീസ് ഭാഷ്യം.
തമിഴ്നാട് സ്വദേശി പദ്മത്തെ ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് ആദ്യത്തെ കുറ്റപത്രം എറണാകുളം ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കാൻ ഇരിക്കെയാണ്കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ ഷാഫിയാണ് ഒന്നാം പ്രതി. ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.