ന്യൂഡല്‍ഹി. ദേശീയതലത്തില്‍ ‘ഇന്ത്യ’ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജെ.ഡി.യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ വഹിച്ചത്. എന്നാൽ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തകര്‍ച്ചയിലേക്ക്. അഞ്ച് സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന ആദ്യ പട്ടിക പുറത്തിറക്കി ജെ.ഡി.യു . കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 45 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ‘ഇന്ത്യ’ മുന്നണിയിലെ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചിരുന്നു. 70 ഓളം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്.
നവംബര്‍ 17-ന് നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെ.ഡി.യു. ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജെ.ഡി.യു. ജനറല്‍ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന്‍ അറിയിച്ചു. 12 ഓളം സീറ്റുകളില്‍ ജെ.ഡി.യു. സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് നാല് സീറ്റുകള്‍ നല്‍കാന്‍ പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥിനോട് പറഞ്ഞിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. എന്നാല്‍ അതിന് ശേഷം എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ദിഗ്വിജയ് സിങ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഉജ്ജയിന്‍ നിയമസഭാ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി വിവേക് യാദവിനെ കോണ്‍ഗ്രസിലേക്ക് മടക്കിയെത്തിച്ച് കമല്‍നാഥ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിവേക് യാദവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ എത്തിയത്. തുടര്‍ന്ന് കെജ്രിവാളിന്റെ പാര്‍ട്ടി യാദവിനെ ഉജ്ജയിന്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കി.