നിർബന്ധിത മതപരിവർത്തനം; എതിർത്ത ഹിന്ദു പെൺകുട്ടിയെ ഫ്‌ളാറ്റിന് നിന്ന് തള്ളിയിട്ട് കൊന്നു

ലക്‌നൗ: മതപരിവർത്തന ശ്രമം ചെറുത്ത പെൺകുട്ടിയെ ഫ്‌ളാറ്റിന് മുകളിൽ നിന്നും യുവാവ് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലക്‌നൗവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 19 കാരിയായ നിധി പുഷെദാണ് കൊല്ലപ്പെട്ടത്. ദുബഗ്ഗ സ്വദേശി മുഹമ്മദ് സൂഫിയാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറേ വർഷങ്ങളായി പെൺകുട്ടിയും സൂഫിയാനും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്തിടെയായി ഇയാൾ നിധിയെ മതം മാറാൻ നിർബന്ധിച്ചു വരികയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു സൂഫിയാൻ നിധിയോട് പറഞ്ഞിരുന്നത്. എന്നാൽ മതം മാറില്ലെന്ന നിലപാടിൽ പെൺകുട്ടി ഉറച്ചു നിന്നു. ഇത് ഇരുവർക്കുമിടയിൽ ഭിന്നത ഉണ്ടാക്കി.

ഇതോടെ മനസികപീഡനവും തുടങ്ങി. ഇത് സഹിക്കാനാകാതെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. ഇതോടെ ഇക്കാര്യം ചോദ്യം ചെയ്യാൻ നിധിയ്‌ക്കൊപ്പം വീട്ടുകാർ സൂഫിയാന്റെ ഫ്‌ളാറ്റിലേക്ക് പോയി. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വലിയ വഴക്കുണ്ടാകുകയായിരുന്നു. ഇത് കണ്ട് ഭയന്ന നിധി ടെറസിന് മുകളിലേക്ക് പോയി. നിധിയെ പിന്തുടർന്നെത്തിയ സൂഫിയാൻ പെൺകുട്ടിയെ തള്ളി താഴെയിടുകയായിരുന്നു.

പെൺകുട്ടിയെ ഉടൻതന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സൂഫിയാനെതിരെ പോലീസ് കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്.