പെട്ടി ഓട്ടോയുടെ വാതിൽ ചില്ലിനിടയിൽ തല കുടുങ്ങി നാലു വയസ്സുകാരന് ദാരുണാന്ത്യം

പെട്ടി ഓട്ടോയുടെ വാതിൽ ചില്ലിൽ കഴുത്ത് കുടുങ്ങി ആലപ്പുഴയിൽ നാലുവയസ്സുകാരന് ദാരുണാന്ത്യം. പുന്നപ്ര കുറവൻതോട് മണ്ണാൻപറമ്പിൽ ഉമറുൽ അത്താബിൻറെ മകൻ മുഹമ്മദ് ഹനാനാണു ദാരുണമായി മരണപ്പെട്ടത്. വീട്ടിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പകുതി താഴ്ത്തിയ ഗ്ലാസിലാണ് കുട്ടിയുടെ തല കുടുങ്ങിയത്. ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോൾ കാൽവഴുതിപ്പോവുകയായിരുന്നു.

ടൗണിൽ ആക്രിക്കട നടത്തുന്ന പിതാവ് ഊണു കഴിക്കാനായാണ് പെട്ടി ഓട്ടോയുമായി വീട്ടിലെത്തിയത്. ഭക്ഷണം കഴിക്കാനായി അകത്തേക്ക് പോയപ്പോൾ കുട്ടി ഡ്രൈവറുടെ ഭാഗത്തെ വിൻഡോയിലൂടെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടയിൽ അപ്രതീക്ഷിതമായ കുട്ടിയുടെ കാൽ വഴുതി കഴുത്ത് ഗ്ലാസിനിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

കുട്ടിയെ ക്കാണാതെ ഇവർ പുറത്തിറങ്ങിയപ്പോൾ ചില്ലിനു മുകളിൽ തല കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പ് മുറിഞ്ഞാണു മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പുന്നപ്ര പൊലീസ് തുടർ നടപടി സ്വീകരിച്ചു. മാതാവ്: അൻസില. സഹോദരൻ: മുഹമ്മദ് അമീൻ.