രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ കേരളത്തിന് വേണ്ടിയും വയനാടിന് വേണ്ടിയും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഗണേഷ് കുമാര്‍

കൊല്ലം. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്തത് രാഹുല്‍ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുല്‍ കടലില്‍ ചാടലും തെക്കുവടക്ക് നടക്കുന്നതും തമിഴ്‌നാട്ടില്‍ പോയി ബിരിയാണി വയ്ക്കലും അല്ലാതെ പാര്‍ലമെന്റില്‍ പോയി ഇതുവരെ വയനാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

ബിജെപിയുടെ വിചാരം പട്ടിണിക്കിട്ടാല്‍ ഞെരിച്ച് അമര്‍ത്തിയാല്‍ വോട്ട് ചെയ്യുനെന്നാണ്. എന്നാല്‍ മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് കരുതേണ്ട. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി മുതലാളിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

തൃശൂരില്‍ മത്സരിക്കുന്നത് സ്വര്‍ണത്തളികയുള്ള വ്യക്തിയാണ്. അട്ടിമറിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുമ്പോള്‍ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോണ്‍ഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തണം എന്നും ബിജെപിക്കെതിരെ ഇന്ത്യയില്‍ പോരാടാന്‍ കരുത്തുള്ളത് ഇടത് പക്ഷത്തിന് മാത്രമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.