മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ചുമതല സാബു തോമസിന് ; സർക്കാരിന്റെ പട്ടിക ഗവർണർ തള്ളി

തിരുവനന്തപുരം : എംജി സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസിന് മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ചുമതല നല്‍കി കൊണ്ട് ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ നൽകിയ പട്ടിക തള്ളിയാണ് ഗവർണർ വൈസ് ചാൻസലർ സ്ഥാനത്തേയ്ക്ക് സാബു തോമസിനെ നിയമിച്ചത്. സംസ്ഥാന സര്‍ക്കാർ മൂന്നു പേരുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ വി.സി. നിയമനത്തിൽ ചാൻസലറുടെ അധികാരം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ഗവർണർ. മലയാള സർവകലാശാല നിയമത്തിന്റെ 29-ാം വകുപ്പിലെ ഒൻപതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഗവർണറുടെ ഉത്തരവിൽ‌ പറയുന്നുണ്ട്.

‘വാഴക്കുല’വിവാദത്തിൽപ്പെട്ട യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പ്രൊഫസർ ഉൾപ്പെടെ മൂന്നു പേരെയാണ് സർക്കാർ നിർദേശിച്ചിരുന്നത്. ചിന്തയുടെ ഗവേഷണ ഗൈഡ് ആയിരുന്ന കേരള സർവകലാശാല മുൻ പ്രൊ വി.സിയും, ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ. പി.പി. അജയകുമാർ, കേരള സർവകലാശാലയിലെ സംസ്കൃതവിഭാഗം പ്രൊഫസർ ഡോ. ഷൈജ, സംസ്കൃത സർവകലാശാലയിലെ മലയാളം പ്രൊഫസർ ജഡോ. വത്സലൻ വാതുശേരി എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.

മുന്നെ കാലിക്കറ്റ് വൈസ് ചാൻസലര്‍ക്ക് മലയാളം സർവകലാശാലയുടെ ചുമതല നല്‍കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പിന്നാലെയിത് പിൻവലിക്കുകയാണ് ഉണ്ടായത്.