വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ഗവര്‍ണര്‍ തിങ്കളാഴ്ച സന്ദര്‍ശിക്കും

തിരുവനന്തപുരം. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും. തിരുവനന്തപുരത്ത് നിന്നും അദ്ദേഹം ഞായറാഴ്ച വൈകിട്ട് മാനന്തവാടിയിലേക്ക് പുറപ്പെടും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പാക്കം സ്വദേശി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീട്ടിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുക.

ഗവര്‍ണര്‍ വയനാട്ടില്‍ വെച്ച് മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പോളിന്റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു.

കര്‍ഷകന്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നത്. ഭരണകൂടത്തിന്റെ അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് നിലവിലെ സംഭവങ്ങള്‍ക്ക് കാരണമെന്നും താമരശേരി രൂപത ആരോപിച്ചു.