ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവിനെയും വകവരുത്തി ; കൂടുതൽ വിവരങ്ങൾ പുറത്ത്

ഗുവാഹാട്ടി: യുവതി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുവാഹാട്ടി സ്വദേശിയായ ബന്ദന കലിറ്റ(31) രണ്ട് കൂട്ടാളികളുടെ സഹായത്തോടെ ആദ്യം കൊലപ്പെടുത്തിയത് ഭര്‍തൃമാതാവിനെയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വെട്ടിനുറുക്കി കഷണങ്ങളാക്കിയശേഷം മേഘാലയയിലാണ് ഉപേക്ഷിച്ചു. ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു.

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ലെന്ന പരാതി നല്‍കി പോലീസിനെ കബളിപ്പിച്ച യുവതിയെ വിശദമായ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. ഗുവാഹാട്ടി സ്വദേശികളായ അമര്‍ജ്യോതി ഡേ(32) മാതാവ് ശങ്കരി ഡേ(52) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അമറിന്റെ ഭാര്യ ബന്ദന, സുഹൃത്തുക്കളായ അരൂപ് ദേഖ, ദോന്തി ദേഖ എന്നിവരെ പോലീസ് പിടികൂടിയത്.

അതേസമയം ഭര്‍ത്താവ് ജോലിക്കൊന്നും പോകാതെ പതിവായി ലഹരി ഉപയോഗിക്കുന്നതും ഒട്ടേറെ സ്ത്രീകളുമായി സൗഹൃദം പുലര്‍ത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ബന്ദനയുടെ മൊഴി. ബന്ദനയും പിടിയിലായ മറ്റുപ്രതികളുമായി ഏതുതരത്തിലുള്ള ബന്ധമാണ് നിലവിലുള്ളതെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരുമായി യുവതിക്ക് അടുത്ത പരിചയമുണ്ട്. എന്നാല്‍ ഇവരില്‍ ആരെങ്കിലും യുവതിയുടെ കാമുകനാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന വാദവും പോലീസ് നിഷേധിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അമര്‍ജ്യോതിയും ബന്ദനയും ഫ്‌ളാറ്റിലായിരുന്നു താമസം. അമറിന്റെ അമ്മ ശങ്കരി ഛന്ദ്മാരിയിലെ വീട്ടിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ശങ്കരിയെ കൊലപ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതികള്‍ അമറിനെ വകവരുത്തിയത്. അമ്മ മറ്റൊരിടത്താണ് താമസമെന്നതിനാല്‍ ഇക്കാര്യം അമര്‍ അറിഞ്ഞിരുന്നില്ല.

ഭര്‍തൃമാതാവായ ശങ്കരി ഡേയെ 2022 ജൂലായ് 26-നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ഛന്ദ്മാരിയിലെ വീട്ടിലായിരുന്ന ശങ്കരിയെ ഇവിടെയെത്തിയ പ്രതികള്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ശങ്കരി മരിച്ചെന്ന് ഉറപ്പിച്ചതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ചു. ഈ സമയമെല്ലാം മൂന്നാംപ്രതിയായ ദോന്തി വീടിന് പുറത്ത് കാവല്‍നില്‍ക്കുകയായിരുന്നു. മൃതദേഹം വെട്ടിനുറുക്കി കഴിഞ്ഞതോടെ ദോന്തിയാണ് വലിയ പ്ലാസ്റ്റിക് കവറുകള്‍ എത്തിച്ചത്. തുടര്‍ന്ന് വെട്ടിമുറിച്ച മൃതദേഹാവശിഷ്ടങ്ങള്‍ കവറുകളിലാക്കി. പിറ്റേദിവസം ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമായി വിവിധ ഭാഗങ്ങളിലായാണ് ഇവയെല്ലാം ഉപേക്ഷിച്ചത്. ആദ്യത്തേതിന് സമാനമായിരുന്നു പ്രതികള്‍ നടത്തിയ രണ്ടാം കൊലപാതകവും. 2022 ഓഗസ്റ്റ് 17-ാം തീയതിയായിരുന്നു മൂവരും ചേര്‍ന്ന് ബന്ദനയുടെ ഭര്‍ത്താവായ അമര്‍ജ്യോതിയെ കൊലപ്പെടുത്തിയത്.

ഫ്ലാറ്റിൽവെച്ച് അമറിനെ കമ്പി വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ് അമര്‍ കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം വെട്ടിനുറുക്കി. തുടര്‍ന്ന് പിറ്റേദിവസം മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി മേഘാലയയിലേക്ക് കൊണ്ടുപോയി. ഇത്തവണ മറ്റൊരിടത്താണ് കവറുകള്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് നാട്ടിലെത്തിയ ബന്ദന ഓഗസ്റ്റ് 29-ാം തീയതി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നൽകി.