വിദേശ സിനിമകൾ കോപ്പിയടിക്കുന്നത് പോലെ എളുപ്പമല്ല അങ്കണവാടികുട്ടികളെ പഠിപ്പിക്കുന്നത്- ശ്രീനിവാസനെതിരെ ഹരീഷ് പേരടി

അങ്കണവാടി അധ്യാപകരെക്കുറിച്ച്‌ വിവാദപരാമർശം നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്ത വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. അംങ്കണ വാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്നാണ് ഹരീഷ് ചോദിക്കുന്നത്.

വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച്‌ വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണ വാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് അഭിപ്രായപ്പെടുന്നു.’തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്…ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്’ ഹരീഷ് കൂട്ടിച്ചേർത്തു.

ജപ്പാനിൽ സൈക്യാട്രിയും സൈക്കോളജിയും കഴിഞ്ഞവരാണ് കിന്റർഗാർഡനിൽ ക്ലാസെടുക്കുകയെന്നും എന്നാൽ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അപ്പോൾ കുട്ടികൾക്കും അത്രയേ നിലവാരം ഉണ്ടാകുള്ളൂവെന്നുമായിരുന്നു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. ഇതിനെതിരെ വനിതാ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു.