ഉയർന്ന ശമ്പളവും പദവിയേക്കാളും വലുത് ബാപ്സ് ഹിന്ദു ക്ഷേത്രത്തിലെ സന്നദ്ധപ്രവർത്തകർ എന്ന പദവി എന്ന് ഇന്ത്യക്കാരനായ വിശാൽ പട്ടേൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഹിന്ദുക്ഷേത്രത്തിലെ സന്നദ്ധപ്രവർത്തകനായി ഇന്ത്യക്കാരൻ . ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ ജോലി ഉപേക്ഷിച്ചാണ് 43 കാരനായ വിശാൽ പട്ടേൽ BAPS ഹിന്ദു ക്ഷേത്രത്തിൽ സന്നദ്ധപ്രവർത്തനം ആരംഭിച്ചത് .യുകെയിൽ ജനിച്ചു വളർന്ന വിശാൽ കുട്ടിക്കാലം മുതൽ ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുമായി അടുത്ത ബന്ധമുള്ളയാളാണ്. ലണ്ടനിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴികാട്ടിയായിരുന്നു . അബുദാബി ടെമ്പിൾ പ്രോജക്ട് നിർമ്മിക്കുന്നതിനും നിർവഹണത്തിനുമായി സൻസ്തയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അദ്ദേഹം ദുബായിലേക്ക് മാറിയിരുന്നു .
2016 മുതൽ ഞാനും കുടുംബവും യുഎഇയിലാണ് താമസിക്കുന്നത്. ഇതിനുമുമ്പ്, പ്രമുഖ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും സ്ഥാനങ്ങൾ വഹിച്ചിരുന്നു. കരിയറിലായിരുന്നു എപ്പോഴും എന്റെ ശ്രദ്ധ. എന്നാൽ , യുഎഇയിൽ, ഈ ക്ഷേത്രത്തിനെ പിന്തുണച്ചത് സമൂഹത്തിൽ അർത്ഥവത്തായ സ്വാധീനം ചെലുത്താനും കൂടുതൽ നല്ലതിലേക്ക് സംഭാവന ചെയ്യുന്ന ശ്രമങ്ങളിൽ ഏർപ്പെടാനും എന്നെ സഹായിച്ചു. “ വിശാൽ പറഞ്ഞു. യുഎഇയിൽ സ്ഥിരതാമസമാക്കിയതു മുതൽ വിശാൽ മന്ദിറിൽ സജീവമായി ഇടപെട്ടിരുന്നു. നിർമ്മാണ പ്രക്രിയയിൽ പങ്കെടുത്ത്, സംരക്ഷണ വേലി സ്ഥാപിക്കുന്നത് മുതൽ ക്ഷേത്രം പൂർത്തിയാകുന്നത് വരെ അദ്ദേഹം പ്രവർത്തിച്ചു. അതിഥികൾക്കും സന്ദർശകർക്കും ഭക്ഷണം വിളമ്പുന്നതിലും അദ്ദേഹം ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, മന്ദിറിന്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ എന്ന നിലയിൽ, വിശാൽ മേൽനോട്ടം വഹിക്കുന്നു. തന്നെപ്പോലുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ തങ്ങളുടെ ജോലി ഉപേക്ഷിച്ച് തങ്ങളുടെ സമയവും ഊർജവും ക്ഷേത്രത്തിനായി നൽകുകയാണെന്നും വിശാൽ പറഞ്ഞു.
2015 ഓഗസ്റ്റിലാണ് യുഎഇ സർക്കാർ ക്ഷേത്രം പണിയുന്നതിനായി അബുദാബിയില്‍ സ്ഥലം നല്‍കുന്നത്. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷമുളള ആദ്യ യുഎഇ സന്ദർശനത്തിലാണ് അന്ന് അബുദാബി കിരീടാവകാശിയായിരുന്ന ഇന്നത്തെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രം പണിയുന്നതിനായി സ്ഥലം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. 2018 ല്‍ ബാപ്സ് പ്രതിനിധികള്‍ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുമായി കൂടികാഴ്ച നടത്തി. ക്ഷേത്രമാതൃക പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. 2018 ല്‍ ഡൽഹിയിലെ അക്ഷർധാം യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ കണ്ട് മനസിലാക്കാനായിരുന്നു സന്ദർശനം. 2019 ല്‍ അബുദാബിയില്‍ ക്ഷേത്രത്തിന്‍റെ ആദ്യശില സ്ഥാപിച്ചു. ക്ഷേത്രത്തിന്‍റെ നിർമ്മാണ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സജ്ഞയ് ദത്ത്, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖർ ഉള്‍പ്പടെ വിവിധ മേഖലകളിലുളള വിവിധ രാജ്യക്കാരായ, വിവിധ മതവിശ്വാസികളായ 50,000 പേർ ക്ഷേത്രത്തില്‍ ശിലാസ്ഥാപനം നടത്തിയിട്ടുണ്ട്.
ചോദിക്കാതെ സൗജന്യമായി തന്ന ഭൂമി, 27 ഏക്കറില്‍ ‘മരുഭൂമിയില്‍ വിടർന്ന താമര’.അബുദാബി–ദുബായ് ഹൈവേയില്‍ അബു മുരൈഖ മേഖലയിലാണ് പിങ്ക് മണല്‍ കല്ലുകളും വെളള മാർബിളും ഉപയോഗിച്ച് ക്ഷേത്രം പണിതത്. ക്ഷേത്രത്തിനായി ആദ്യം അനുവദിച്ചത് 2.5 ഏക്കർ സ്ഥലമായിരുന്നു. പിന്നീട് അത് അഞ്ചാക്കി ഉയർത്തി. എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് 27 ഏക്കർ സ്ഥലം അനുവദിച്ചതായി ഭരണാധികാരികള്‍ അറിയിക്കുകയായിരുന്നുവെന്ന് ബാപ്സ് പ്രതിനിധികള്‍ പറയുന്നു. വിശാലമായ പാർക്കിങ് സ്ഥലമുള്‍പ്പടെയാണ് നിലവില്‍ ക്ഷേത്രം പണിപൂർത്തിയായിരിക്കുന്നത്. യമുനയും ഗംഗയും സരസ്വതിയും ഒരുമിച്ച് ചേരുന്ന ത്രിവേണി സംഗമമെന്ന ആശയത്തിലാണ് ക്ഷേത്രനിർമാണം. യമുനയെയും ഗംഗയെയും പ്രതീകാത്മകമായി ജലധാരകളാല്‍ പ്രതിനിധീകരിക്കുമ്പോള്‍ സരസ്വതി നദിയെ പ്രകാശകിരണമായി സന്ദർശകർക്ക് കാണാം.
ആയിരം വർഷം ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് നിർമ്മാണം. ജലധാരകള്‍ക്ക് അരികെ മേല്‍ക്കൂരകളിലും തൂണുകളിലും ചെമ്പിലും പിച്ചളയിലും തീർത്ത മണികളും ഘടിപ്പിച്ചിട്ടുണ്ട്. കൈകൊണ്ട് തീർത്ത കൊത്തുപണികളാണ് ക്ഷേത്രത്തിന്‍റെ പ്രത്യേകത. ശ്രീരാമനെ അയോധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി നടന്ന ആഘോഷങ്ങളെ രേഖപ്പെടുത്തുന്ന ചിത്രങ്ങൾ കൊത്തിവച്ചിരിക്കുന്ന ശിലകള്‍ കാണാം. ഒറ്റക്കല്ലില്‍ ത്രിമാന മാതൃകയിലാണ് അയോധ്യനഗരി ഒരുക്കിയിരിക്കുന്നത്.ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളുണ്ട്. സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍, രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ 7 മൂർത്തികളാണ് ക്ഷേത്രത്തിലുളളത്