കുരങ്ങുപനി : സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രം; രോഗികള്‍ക്ക് ഐസൊലേഷന്‍, 21 ദിവസം നിരീക്ഷണം

ന്യൂഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമ്ബിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കണം. വിശദമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും സംസ്ഥാനങ്ങള്‍ ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്ബിള്‍ പരിശോധിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ആശുപത്രികള്‍ക്ക് നല്‍കിയത്.

കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആര്‍ ഗവേഷക ഡോ. അപര്‍ണ മുഖര്‍ജി ആവശ്യപ്പെട്ടിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവില്‍ കേസുകള്‍ ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.