അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, തീരപ്രദേശത്തും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലുമാണ് കേരളത്തിൽ കാലവർഷം കനക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, മുപ്പതുവരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദം നിലവിൽ വടക്കൻ ഛത്തിസ്ഗഡിനു മുകളിൽ നിലനിൽക്കുന്നുണ്ട്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ മദ്ധ്യപ്രദേശിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്. മുപ്പതാം തീയതി വരെ കേരള – കർണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്.

ഇടുക്കി ജില്ലയിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.