സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി. സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ ദേശീയ, സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിമാര്‍ ഹാജരാകാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കോടതിയലക്ഷ്യക്കേസിലാണ് നടപടി. നിദ ഫാത്തിമയുടെ മരണത്തിന് ശേഷം കുടുംബമടക്കം നിരവധി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

ചികിത്സാ പിഴവ് ഉണ്ടായതായും സംശയമുന്നയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്രത്തിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ കൂടി ഉണ്ടായിരിക്കുന്നത്. സംസ്ഥാന ദേശീയ അസോസിയേഷന്‍ സെക്രട്ടറിമാര്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സൈക്കിള്‍ പോളോ താരങ്ങളായിരുന്നു ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ പോയിരുന്നത്. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ നാഗ്പുരിലെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്. കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ടീം അംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ വെച്ച് കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് കുട്ടിയുടെ നില വഷളാവുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണകാരണം ചികിത്സാ പിഴവാണെന്നും കുടുംബം പറയുന്നു.