കോവിഡ് ; ലക്ഷണങ്ങളുമായി എത്തുന്നവർക്കും പരിശോധനയില്ല

രോഗലക്ഷണങ്ങളുമായി എത്തിയാൽ പരിശോധന ഇല്ലെന്ന് പരാതി. കൊല്ലം, വയനാട് ജില്ലകളിലാണു പരാതികൾ ഉയർന്നിരിക്കുന്നത്. ചില ജില്ലകളിൽ, പുറത്തുള്ള സ്വകാര്യ ലാബുകളിൽ ആർടിപിസിആർ ചെയ്യാനും നിർദേശിക്കുന്നുണ്ട്. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന നടത്താതെ തിരിച്ചയയ്ക്കുന്നതു ജനങ്ങളെ വലയ്ക്കുകയാണ്.

ആശുപത്രിയിലെത്തുന്നവരെ പരിശോധിക്കാതെ തിരിച്ചയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മനോരമ ഓൺലൈനോടു പറഞ്ഞു. ഡിഎംഒമാരോട് ഇക്കാര്യം പരിശോധിച്ചു നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ് ചെയ്യുന്നതിന് ഓരോ ജില്ലയിലും വ്യത്യസ്ത ദിവസമാണു ക്രമീകരിച്ചിരിക്കുന്നത്. ഇതു ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോയെന്നു പരിശോധിക്കുമെന്നും ഡയറക്ടർ പറഞ്ഞു.

രോഗലക്ഷണവുമായി വരുന്നവരെ പരിശോധിക്കണമെന്നും പരിശോധന നിർത്തുന്നത് അഭികാമ്യമല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ദൈനംദിന രോഗികൾ എത്രയെന്ന് അധികൃതർക്കു ധാരണയുണ്ടാവണം. രോഗലക്ഷണങ്ങളുള്ള നിശ്ചിത എണ്ണം ആളുകളെ എല്ലാദിവസവും പരിശോധിക്കണം. അങ്ങനെ പരിശോധിച്ചാൽ രോഗം വല്ലാതെ കൂടുന്നുണ്ടോ, പുതിയ വകഭേദങ്ങൾ വരുന്നുണ്ടോ എന്ന് അറിയാൻ കഴിയും. ടെസ്റ്റ് നടത്തിയശേഷം ആവശ്യമുണ്ടെങ്കിൽ മാത്രമേ ആശുപത്രിയിൽ പ്രവേശിക്കേണ്ടതുള്ളൂ. രോഗബാധിതർക്കു വീട്ടിൽ തന്നെ കഴിയാവുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.