അയർലണ്ടിൽ പാലക്കാട് സ്വദേശിനിയായ യുവതി കൊല്ലപ്പെട്ട സംഭവ്തതിൽ ഭർത്താവ് അറസ്റ്റിൽ. 32കാരിയായ ദീപയുടെ മരണത്തിൽ ഭർത്താവ് റെജിൻ രാജനെയാണ് (41) ഗാർഡ പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ റെജിനെ കോടതിയിൽ ഹാജരാക്കി.
റെജിന് വിഷാദരോഗമുണ്ടെന്നും, ജയിലിൽ മാനസികരോഗവിദഗ്ദ്ധന്റെ ചികിത്സ ലഭ്യമാക്കണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ അഭ്യർത്ഥന കോടതി അംഗീകരിച്ചു. ഇയാൾക്ക് വരുമാനമില്ലാത്തതിനാൽ സൗജന്യമായി ചികിത്സ ലഭ്യമാക്കണമെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചത്.
കൊലപാതക കുറ്റമായതിനാൽ ജില്ലാ കോടതിയിൽ നിന്നും ജാമ്യം അനുവദിക്കാൻ സാധിക്കില്ല. തുടർന്ന് റിമാൻഡിൽ വിട്ട പ്രതിയെ, വ്യാഴാഴ്ച കോർട്ട് ഡിസ്ട്രിക്ട് കോർട്ടിൽ വീഡിയോ ലിങ്ക് വഴി ഹാജരാക്കും. പാലക്കാട് സ്വദേശിനിയായ ഇവർ കോർക്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അപകട വിവരം അറിഞ്ഞ് രാത്രി പത്തോടെ അത്യാഹിത വിഭാഗങ്ങൾ സംഭവ സ്ഥലത്തെത്തിയിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു ദമ്പതികൾക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. മരിച്ച യുവതിയുടെ കുഞ്ഞ് രാത്രി സംഭവസ്ഥലത്തില്ലായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നോക്കാനേൽപ്പിച്ച മകനെ കൂട്ടാനായി ദീപ വരാത്തതിനെത്തുടർന്ന് സുഹൃത്ത് ഇവിടെയെത്തിയപ്പോഴാണ് ദീപയ്ക്ക് കുത്തേറ്റതായി അറിഞ്ഞത്. അലാറം വഴി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഗാർഡ, വീട്ടിലെ ബെഡ്‌റൂമിൽ ദീപയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ദീപയുടെ ശരീരം കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടത്തി. വിദേശകാര്യ മന്ത്രാലയവും, ഇന്ത്യൻ എംബസിയും ദീപയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തുനൽകുമെന്ന് അറിയിച്ചിട്ടുണ്ട്. .ദീപ ഏകദേശം ഒരു വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഡിപെൻഡൻറ് വിസയിൽ നാല് മാസം മുന്നേയാണ് ഭർത്താവ് ഇവിടേക്കെത്തിയ ഇയാൾക്ക് ഇവിടെ ജോലി ലഭ്യമായില്ലെന്നാണ് വിവരം. ഇന്ത്യക്കാർ ഉൾപ്പടെ നിരവധി വിദേശീയർ താമസിക്കുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു വാർത്ത കേൾക്കേണ്ടി വന്നത് സങ്കടകരമാണെന്ന് ഫിയാന ഫെയിൽ കൗൺസിലർ ഫെർഗൽ ഡെന്നിഹി പ്രതികരിച്ചു.