ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; നിബന്ധനകളോടെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി

പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയ കോടതി ഉപാധികളോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി നല്‍കി. ചോദ്യം ചെയ്യാന്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. 30ാം തിയതിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.

ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിന്റ് ഇടവേള നല്‍കണം. ചോദ്യം ചെയ്യല്‍ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്ക് നല്‍കണം. എന്നിങ്ങനെ ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ ഇന്നലെ വിജിലന്‍സ് വിജിലന്‍സ് പിന്‍വലിച്ചിരുന്നു. പകരം ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇബ്രാഹിം കുഞ്ഞ് അര്‍ബുദ ബാധിതനാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകുമെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തെത്തുടര്‍ന്ന് കസ്റ്റഡിയില്‍ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടുവച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന് മെഡിക്കല്‍ ഓഫിസറും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലന്‍സ് പിന്‍വലിച്ചത്.