വിഷപ്പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; കൊച്ചിയിലെ അവസ്ഥയിൽ മുന്നറിയിപ്പ് നൽകി ഐഎംഎ

കൊച്ചി : കൊച്ചിയിൽ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാൻ ഇടയാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നൽകി. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്‌ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്നും
ഐഎംഎ വ്യക്തമാക്കി.

ഇപ്പോൾ ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങൾ മുന്നിൽക്കണ്ട് ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രവചിക്കാനാവാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കാം ആരോഗ്യമേഖലയ്‌ക്ക് നേരിടേണ്ടി വരികയെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവര്‍ പ്രതികരിച്ചു.

പ്ലാന്റിന്റെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുമ, ശ്വാസം മുട്ട്, കണ്ണുനീറ്റല്‍, ഛര്‍ദ്ദി, ക്ഷീണം, കയ്പ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളോടെ സമീപവാസികള്‍ ചികില്‍സ തേടുന്നുണ്ട്. ഇവരിൽ കിടത്തി ചികിത്സ വേണ്ടിവരുന്നില്ല. എന്നാൽ ആസ്തമ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗം ഉളള ചില രോഗികൾ പുക ശ്വസിക്കുന്നതുമൂലം സ്ഥിതി വഷളാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുന്നുണ്ട്. എന്‍ 95 പോലുള്ള മാസ്‌കുകൾ വാതകങ്ങളെ പ്രതിരോധിക്കില്ല.

വിഷപ്പുക അണയ്‌ക്കാന്‍ നേതൃത്വം നല്‍കുന്ന അഗ്‌നിശമന സേനാംഗങ്ങള്‍, പോലീസ് മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ പരിശോധനയും മറ്റും നടത്താന്‍ ഐ.എം.എ കൊച്ചി തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു.