പൊലീസ് സ്റ്റേഷൻ പരിസരത്ത് വീട് വാടകയ്ക്കെടുത്ത് അനാശാസ്യം, അറസ്റ്റ്

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്ത് വീട് വാടകയ്ക്കെടുത്ത് ഓൺലൈൻ ഇടപാടിലൂടെ അനാശാസ്യം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ (47) എന്നിവരാണ് അറസ്റ്റിലായത്.

പണിക്കേഴ്സ് ലെയ്നിലെ വീട് കേന്ദ്രീകരിച്ച് പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ ചൂഷണം ചെയ്തായിരുന്നു അനാശാസ്യം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബസമേതം താമസിക്കാൻ എന്ന വ്യാജേനെയാണ് വീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘം അനാശാസ്യം നടത്തിയിരുന്നത്. തങ്ങളെ സമീപിക്കുന്നവർക്ക് വാട്സാപ്പ് വഴിയും മറ്റും യുവതിയുടെ ചിത്രം അയച്ചു നൽകും.

പിന്നാലെ പണം ഓൺലൈൻ വഴി അയക്കാനും ആവശ്യപ്പെടും. തുടർന്ന് വരാനുള്ള സ്ഥലവും സമയവും അറിയിക്കും. പറയുന്ന സ്ഥലത്ത് വരുമ്പോൾ പ്രതികളുടെ വാഹനത്തിൽ അവരെ വീട്ടിലേക്ക് കൊണ്ടുപോകും. ഇതായിരുന്നു ഇവർ പിന്തുടർന്നിരുന്ന രീതി.

പരിസരത്ത് നിന്ന് രഹസ്യവിഭാഗം വഴി അനാശാസ്യ സംഘത്തിന്റെ സൂചന പൊലീസിന് ലഭിച്ചു. തുടർന്ന് ഇവിടെ ഒരു സംഘം നിരീക്ഷണം നടത്തിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ പിന്നിൽ വലിയ സംഘങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. വി.ഐ.പി ഏരിയയാണ് ഇവർ ഇതിനായി തിരഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്.