മലയാള സിനിമയില്‍ ആണ്‍കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്യുന്നു : അതിജീവിത

 

തിരുവനന്തപുരം/ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലിനു പിറകെ മലയാള സിനിമാ മേഖലയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് അതിജീവിത. റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗിക കൈയേറ്റം നേരിട്ട ആണ്‍കുട്ടികളെ തനിക്ക് നേരിട്ട് അറിയാമെന്നും ആണും പെണ്ണും സിനിമാ മേഖലയില്‍ ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നും അതിജീവിത പറഞ്ഞു.

റെപ്യൂട്ടേഷന്‍ ഭയന്നാണ് പലരും ഇക്കാര്യം തുറന്നുപറയാത്തത് എന്നും നടി വ്യക്തമാക്കുന്നു. അതേസമയം, മലയാള സിനിമയില്‍ ഒരുപാട് നല്ല മനുഷ്യര്‍ ഉണ്ടെന്നും ചൂഷണം ചെയ്യുന്നവരാണ് ഈ ഇന്‍ഡസ്ട്രിയെ മോശമാക്കുന്നത് എന്നും ഇവര്‍ തുറന്നു കാട്ടപ്പെടണമെന്നും അതിജീവിത പറഞ്ഞു. കഴിഞ്ഞ ദിവസം ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്ന അതിജീവിത, ഒളിവില്‍ കഴിയുന്ന സമയത്ത് വിജയ് ബാബു തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു.

ഒരു ഓൺലൈൻ പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആയിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഒരു കോടി രൂപയാണ് വിജയ് ബാബു തനിക്ക് വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ താന്‍ അത് നിരസിച്ചവെന്നുമാണ് നടി പറഞ്ഞിരുന്നത്. വേണമെങ്കില്‍ തനിക്ക് ആ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു പക്ഷേ എന്റെ അനുഭവം നേരിടുന്ന സമാനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടം എന്നും അതില്‍ നിന്നും പിന്നോട്ടില്ല എന്നും അതിജീവിത പറഞ്ഞിരുന്നു.

നടനും നിര്‍മാതാവുമായ വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലാണ് യുവ നടി നടത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്ത് വരുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് വിജയ്ബാബു നടിയുടെ പേര് പറയുന്നത്. ഇതിന് പിന്നാലെ ബലാത്സംഗക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുക്കുകയായിരുന്നു. ഇതോടെ വിജയ് ബാബു ഒളിവില്‍ പോയി. ഈ സമയത്താണ് തനിക്ക് പണം വാദ്ഗാനം ചെയ്തത് എന്നാണ് യുവ നടി പറഞ്ഞത്.

ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അത്തരമൊരു സാഹചര്യത്തിലാണ് താന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയതെന്നുമാണ് അതിജീവിത വ്യക്തമാക്കിയത്. പരാതിയില്‍ നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നുള്ളത് കൊണ്ട് വീട്ടുകാര്‍ പോലും അറിയാതെയാണ് പരാതി നല്‍കിയത് എന്നും നടി പറഞ്ഞിരുന്നു.

ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ പരാതി കൊടുക്കുന്നതിന് മുമ്പ് തന്നെ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് വിജയ് ബാബു പല തവണ കെഞ്ചിയിട്ടുണ്ടെന്നും എന്ത് ഡീലിനും റെഡിയാണ് എന്നും പറഞ്ഞിരുന്നുവെന്നും നടി പറഞ്ഞു. തന്റെ ആരോപണം വ്യാജമായിരുന്നുവെങ്കില്‍ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യമെന്നും അവര്‍ ചോദിച്ചിരുന്നു.