മലയാളി നഴ്‌സും കുട്ടികളും കൊല്ലപ്പെട്ട സംഭവം; ജോലി ലഭിക്കാത്ത നിരാശയില്‍

വൈക്കം. നഴ്‌സ് അഞ്ജുവും 2 മക്കളും ബ്രിട്ടനില്‍ കൊല്ലപ്പെട്ടതിനു കാരണം ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ ചേലപാലില്‍ സാജുവിന്റെ നിരാശയും പെട്ടെന്നുണ്ടായ പ്രകോപനവുമെന്നു സൂചന. അഞ്ജുവിനു കെറ്ററിങ്ങിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ആശ്രിത വീസയിലാണു സാജു ബ്രിട്ടനിലേക്കു പോയത്. പിന്നീടു മക്കളെയും കൊണ്ടുപോയി.

ബ്രിട്ടനിലെ നിയമം അനുസരിച്ചു കുഞ്ഞുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ പാടില്ല. രക്ഷിതാക്കളിലൊരാള്‍ കുട്ടികളെ പരിചരിച്ചു വീട്ടില്‍ത്തന്നെ കഴിയണം. ഇതോടെ ഉടന്‍ ജോലി നേടാന്‍ കഴിയില്ലെന്ന കാര്യം സാജുവിനു ബോധ്യപ്പെട്ടു. കൂടാതെ അവിടെ മലയാളി സുഹൃത്തുക്കളെയും ലഭിച്ചില്ല.മദ്യലഹരിയിലാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് അവിടെ നിന്നുള്ള മലയാളികളില്‍ നിന്നു ലഭിക്കുന്ന വിവരം.

15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാന്‍വി എന്നിവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാല്‍ ബ്രിട്ടനിലെ നിയമം അനുസരിച്ചു സാജുവിനു കുറഞ്ഞത് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

അതേസമയം മൃതദേഹങ്ങള്‍ എത്തിക്കുന്നതിനു ഭീമമായ പണം വേണ്ടിവരുമെങ്കിലും സര്‍ക്കാര്‍ സഹായവും ബ്രിട്ടനിലെ മലയാളി സംഘടനകളുടെ സഹായവും ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അഞ്ജുവിന്റെ പിതാവ് അശോകന്‍ പറയുന്നു. 30 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഇവര്‍ക്കു ലഭിച്ച വിവരം.