സാധാരണക്കാർക്ക് തിരിച്ചടി, ജയിലിലെ ഭക്ഷണ വിഭവങ്ങൾ വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സാധരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണ വിഭവങ്ങൾ വില വർദ്ധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധന. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് കൂടുന്നത്. വർദ്ധനയ്‌ക്കുള്ള ജയിൽ വകുപ്പിന്റെ ശുപാർശയ്‌ക്ക് സർക്കാർ അനുമതി നൽകിയതിനാൽ പുതുക്കിയ വില ഉടനെ പ്രാബല്യത്തിൽ വരും. ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധന. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതവും.

40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലംകേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്‍റെ പ്ലം കേക്കിന് 85 ൽ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്.അതേസമയം, ജയിലില്‍നിന്ന് വില്‍ക്കുന്ന ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

ഇപ്പോഴുള്ള വിലയില്‍ തന്നെയായിരിക്കും വില്‍ക്കുക. ഫ്രീഡം ഫുഡ് എന്ന പേരിലാണ് സംസ്ഥാനത്തുടനീളം ജയിലുകള്‍ കേന്ദ്രീകരിച്ചുള്ള ഔട്ട് ലെറ്റുകളിലൂടെ ജയിലിലെ തടവുകാരുണ്ടാക്കിയ ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും സർക്കാർ ഇടപെടൽ ഇല്ലാത്തതുമാണ് നിരക്കുകളിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിനെ നിർബന്ധിതരാക്കിയത്.