പാറ്റൂരുകാരുടെ അച്ചായന്‍ ഇനിയില്ല, ജോയിയുടെയും മകളും മടങ്ങി വരാത്ത ലോകത്തേക്ക് യാത്രയായി, വിശ്വസിക്കാനാവാതെ നാട്ടുകാര്‍

പാറ്റൂര്‍ ജംക്ഷനെ കാല്‍ നൂറ്റാണ്ടോളം സ്‌നേഹിച്ച ജോയിക്കുട്ടി അച്ചായന്‍ അകാലത്തില്‍ മറഞ്ഞത് നാട്ടുകാര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത അത്രയും സങ്കടമായിരിക്കുകയാണ്. 25 വര്‍ഷത്തോളമായി പാറ്റൂര്‍ ജംക്ഷനില്‍ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി(57)യും മകള്‍ ജോസി തോമസും (21) മടങ്ങി വരാത്ത ലോകത്തേക്ക് പോയെന്ന് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ആയിട്ടില്ല. അച്ചായന്റെ കടയില്‍ ചെന്നാല്‍ ഒരു കുടക്കീഴില്‍ എല്ലാം എന്ന പോലെ എല്ലാം വാങ്ങാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അമിതവേഗത്തില്‍ വന്ന മിനി ടാങ്കര്‍ ബൈക്കിലിടിച്ചാണ് നൂറനാട് ഇടപ്പോണ്‍ പാറ്റൂര്‍ ഇഞ്ചക്കലോ!ടില്‍ ഇ.കെ.തോമസ് എന്ന ജോയിക്കുട്ടിയും മകള്‍ !ഡി. ഫാം വിദ്യാര്‍ഥിനി ജോസി തോമസും മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോണ്‍ റോഡില്‍ പടനിലം ആല്‍മാവ് മുക്കിലായിരുന്നു അപകടം ഉണ്ടായത്. ജോയിക്കുട്ടിയും മകള്‍ ജോസിയും പടനിലത്തേക്ക് വരുമ്പോള്‍ ഇടപ്പോണ്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മൈല്‍ക്കുറ്റിയില്‍ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് ജോസിക്ക് മരണം സംഭവിച്ചത്.

25 വര്‍ഷമായി പാറ്റൂര്‍ ജംക്ഷനില്‍ സ്റ്റേഷനറി- ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി. പാറ്റൂരില്‍ ഒരു പെട്ടിയോട്ടോയുമായി എത്തിയ ജോയിക്കുട്ടി പിന്നീട് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇതിന് ശേഷം ചെറിയ രീതിയില്‍ സ്റ്റേഷനറി കട ആരംഭിച്ചു. പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങള്‍ തുടങ്ങി എല്ലാം കയില്‍ ലഭിച്ചു തുടങ്ങി. ഒടുവില്‍ പാറ്റൂര്‍ നിവാസികള്‍ക്ക് അത് അച്ചായന്റെ കടയായി മാറി. ഭാര്യ ശാന്തകുമാരിയുമായി കടയില്‍ എത്തിയാല്‍ രാത്രി ഒമ്പതി മണിക്കാണ് മടങ്ങി പോവുക. ഫെലോഷിപ് എന്നാണ് കടയുടെ പേര്.

ജോസി ബിഎസ് സി ഫിസിക്‌സ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ എംജിഎം കോളജ് ഓഫ് ഫാര്‍മസിയില്‍ ഡി.ഫാമിന് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജോസി ഡി ഫാമിന് ചേര്‍ന്നത്. കോളേജ് ആവശ്യത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടി നൂറനാട് വില്ലേജ് ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവര്‍ പന്തളം കുളനട പ്രവീണ്‍ ഭവനത്തില്‍ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകന്‍: ജോസന്‍ തോമസ്.