ഗുജറാത്തിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി, നിരവധി വാഹനങ്ങളും കന്നുകാലികളും ഒലിച്ചുപോയി

ഗുജറാത്തിൽ മിന്നൽ പ്രളയം.241 മില്ലിമീറ്റർ മഴയാണ് ജുനാഗഡ് മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത്. ഇവിടെ മിന്നൽ പ്രളയത്തിൽ കാറുകൾ ഒഴുകി മറ്റു വാഹനങ്ങൾക്ക് മുകളിൽ കയറിയ നിലയിലാണ്.

കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനാൽ 2 ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ റോഡുകളും അടച്ചു. പല താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു ഗുജറാത്തിൽ തിങ്കളാഴ്ചയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ആളുകളെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണസേന രംഗത്തുണ്ട്. ജുനാഗഡിൽനിന്നും 3,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്‌ക്കു മുകളിലെത്തി. ഞായറാഴ്ച രാവിലെ 205.75 മീറ്ററാണ് ഡൽഹി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ സമീപവാസികൾ മാറണമെന്ന് അധികൃതർ അറിയിച്ചു.