പിതാവിന്റെ സ്ഥാനത്ത് കണ്ട വ്യക്തിയിൽ നിന്ന് അനുഭവിക്കേണ്ടി വന്നത് മോശം അനുഭവം, തുറന്നു പറഞ്ഞ് ലക്ഷ്മിപ്രിയ

ജീവിതത്തിൽ അച്ഛനെപോലെ ബഹുമാനിക്കുന്ന വ്യക്തിയിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ. ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തി ഫോണിൽ വിളിക്കുകയും, കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ തന്നോട് പറയുകയും ചെയ്തതായി താരം വെളിപ്പെടുത്തി. സഹോദരിയെ പോലെ കണ്ട അയല്‍വാസിയുടെ പിതാവ് പുതുവത്സരാശംസകള്‍ പറയാന്‍ ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് ജയേഷിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു.

അയാൾ പറഞ്ഞതിങ്ങനെയാണ്, ‘ലക്ഷ്മി പ്രിയ എന്ന് പറയുമ്പോള്‍ മനസിലേക്ക് ആദ്യം വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്‌സിന്റെ ഇടയിലൂടെ കാണുന്ന നിന്റെ തുടകളാണ് മോളേ” എന്നായിരുന്നു. അതുകേട്ട് കരഞ്ഞുവെന്നും എന്താണ് കാര്യമെന്ന് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ അയാളുടെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ തനിക്ക് ശക്തിയുണ്ടായില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു

ലക്ഷ്മി പ്രിയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

അപമാനം കൊണ്ട് തല കുനിയല്‍

2016 ഡിസംബര്‍ 31.സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളില്‍ വയസ്സുള്ള അച്ഛന്‍ ന്യൂ ഇയര്‍ വിഷ് ചെയ്യാന്‍ ജയേഷേട്ടന്റെ ഫോണില്‍ വിളിക്കുന്നു. വളരെ സ്‌നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച് എന്റെ കൊച്ചു മകള്‍ എവിടെ? എന്നെക്കുറിച്ച് എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടന്‍ മറുപടി പറയുന്നു. ആരാണ് ഫോണില്‍ എന്ന എന്റെ ചോദ്യത്തിന് ‘ ഇന്ന ആളുടെ അച്ഛന്‍ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.

എന്റെ മോള്‍ക്ക് ഫോണ്‍ കൊടുക്ക് എന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് ഫോണ്‍ തരികയും ‘ആഹ് അച്ഛാ എന്ന് വിളിച്ച് ന്യൂ ഇയര്‍ വിഷ് ചെയ്യുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യന്‍ ‘ ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്‌സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോര്‍ക്കുമ്പോ ഹോ ‘ അത്രയുമേ ഞാന്‍ കേട്ടുള്ളൂ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാന്‍ കരയുന്നത് കണ്ട് എന്നോട് ചേട്ടന്‍ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാള്‍ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാന്‍ ഗര്‍ഭകാലത്തെ കാലുകളെ കുറിച്ചോര്‍ത്തു. രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ പ്ലാസന്റ മറിഞ്ഞു പോകുകയും തുടര്‍ച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് മുതല്‍ തുടങ്ങിയ ബ്ലീഡിങ് ആറേ മുക്കാല്‍ മാസത്തില്‍ മാതുവിനെ സിസേറിയന്‍ ചെയ്ത് എടുക്കുന്നത് വരെ തുടര്‍ന്നു.

അതേ തുടര്‍ന്നു അന്ന് മുതല്‍ ഹെവി ഡോസ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോര്‍മോണ്‍ ഇന്‍ജെക്ഷന്‍ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയും മാത്രമല്ല ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ പ്രസവം വരെ ഞാന്‍ ഷുഗര്‍ രോഗി ആവുകയും രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.മൂന്നാം മാസം മുതല്‍ തുട മുതല്‍ കാല്‍പ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ

അങ്ങനെയുള്ള ഗര്‍ഭിണിയുടെ മുഴുത്ത തുടകള്‍ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സില്‍ കൊണ്ടു നടക്കുന്നു എന്ന് ഞാന്‍ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോള്‍ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി..