കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ ധനമന്ത്രി തോമസ് ഐസക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തോമസ് ഐസക് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്റെ ശ്രമമെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഐസക്കിന്റെ രാജി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. കിഫ്ബിയിലെ സിഎജി ഓഡിറ്റിങിനെ കുറിച്ച് ഐസക്ക് പറഞ്ഞതെല്ലാം പച്ചക്കള്ളം എന്ന് തെളിഞ്ഞു. നിയമസഭയില്‍ വയ്‌ക്കേണ്ട റിപ്പോര്‍ട്ട് പൊളിച്ചുനോക്കി രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ചോര്‍ത്തി. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ട്. പക്ഷെ നിയമസഭയില്‍ അഭിപ്രായം പറയുകയാണ് വേണ്ടതെന്നും ഐസക് നടത്തിയത് ഗുരുതരമായ നിയമ ലംഘനമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കിഫ്ബിയില്‍ ഒരു ചട്ടലംഘനവും ഇല്ലെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. സംസ്ഥാനത്തിന് ഒരു ബാധ്യതയുമില്ലെങ്കില്‍ പിന്നെ എന്തിനാണ് പെട്രോളിയം സെസ് എടുക്കുന്നത്? 6000 ല്‍ അധികം കോടി രൂപ പെട്രോളിയം, ട്രാന്‍സ്‌പോര്‍ട്ട് നികുതിയായി ഈടാക്കിക്കഴിഞ്ഞു. സെസ് ഏര്‍പ്പെടുത്തി ജനത്തിന് മേല്‍ അധിക ഭാരം ചുമത്തുകയാണ്. ഇത് കിഫ്ബിക്ക് വേണ്ടിയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.