കൊല്ലം: കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ മുപ്പത്തിയെട്ടുകാരനിലാണ് പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപടകനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഇരുപത് ദിവസം മുമ്പാണ് പനിബാധിച്ച് അവശനായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. കടുത്ത വയറു വേദേനയും അവശതയുമായിരുന്നു രോഗലക്ഷണം. അര്‍ബുദമാണെന്ന് സംശയത്തെത്തുടര്‍ന്ന് ആര്‍സിസിയില്‍ ചികില്‍സ തേടിയ യുവാവിന് അവിടെ നടത്തിയ പരിശോധനയിലാണ് കരിമ്പനി സ്ഥിരീകരിച്ചത്.
ഇന്നലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ മാത്രം കണ്ട് വരുന്ന കരിമ്പനി സംസ്ഥാനത്ത് അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.സന്തോഷ് കുമാര്‍ അറിയിച്ചു. രോഗം വന്നാല്‍ രോഗിക്ക് ഗുരുതരമായ പ്രശ്‌നം ഉണ്ടാകില്ലെങ്കിലും ഇത് കാരണമുള്ള ഭവിഷത്ത് ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കും.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാ്ക്കിയിട്ടുണ്ട്.