ഒരു തരത്തിലുള്ള ബന്ധത്തിനും ഞാനില്ല, രഖില്‍ അന്ന് പറഞ്ഞത് ഓര്‍ത്ത് കണ്ണൂര്‍ ഡി.വൈ.എസ്.പി

രഖില്‍ കോതമംഗലത്ത് എത്തി മാനസയെ കാണാന്‍ ശ്രമിച്ചെന്ന പരാതിയാണ് ആദ്യം ലഭിച്ചതെന്ന് കണ്ണൂര്‍ ഡി.വൈ.എസ്.പി, പി.പി സദാനന്ദന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ മാധവന്‍ കണ്ണൂരില്‍ ഹോം ഗാര്‍ഡാണ്. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നത് കൊണ്ടാണ് പ്രശ്‌നത്തില്‍ ഞാന്‍ തന്നെ നേരിട്ട് ഇടപെട്ടതെന്നും ഡി.വൈ.എസ്പി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിച്ചപ്പോള്‍ ഡി.വൈ.എസ്.പി ഓഫീസില്‍ ശാന്തനായി നിന്ന രഖില്‍ അധികം സംസാരിക്കുക പോലും ചെയ്തില്ല. അവസാനം ഒരു തരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് പറഞ്ഞാണ് രഖില്‍ പോയതെന്നും ഡിവൈഎസ്പി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയായ മാനസയും രഖിലും സൗഹൃദം സ്ഥാപിക്കുന്നത്. എന്നാല്‍ സൗഹൃദം അധികനാള്‍ നീണ്ടുനിന്നില്ല. രഖിലുമായുള്ള ബന്ധത്തില്‍ നിന്ന് മാനസ പിന്‍വാങ്ങുകയും ചെയ്തു.

എന്നാല്‍ രഖില്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. രഖില്‍ മാനസയെ ഫോണില്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നു. പിന്നീട് മാനസ താമസിക്കുന്ന കോതമംഗലത്തും എത്തി. ഇതോടെയാണ് പെണ്‍കുട്ടി പ്രശ്‌നങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചത്. പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെടുന്നത്. യുവാവിനെ വിളിച്ച്‌ ശക്തമായി താക്കീത് നല്‍കണമെന്നാണ് മാനസയുടെ അച്ഛന്‍ പൊലീസില്‍ ആവശ്യപ്പെട്ടത്. കേസെടുക്കാനായി അന്ന് ക്രിമിനല്‍ കുറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

ആദ്യ ദിവസം പരാതി നല്‍കാന്‍ മാനസയും എത്തിയിരുന്നു. രഖിലിന്റെ ഫോണില്‍ തന്റെ ഫോട്ടോകളുണ്ടെന്നും അത് ഒഴിവാക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങളെല്ലാം അവിടെ പറഞ്ഞ് തീര്‍ത്തതിന് ശേഷം കൊലപാതക വിവരമാണ് പിന്നീട് അറിയുന്നതെന്നും ഡിവൈഎസ്പി പറയുന്നു.