ഞാൻ വിശ്വാസിയാണ്, 16-ാം വയസിൽ‍ ആദ്യ വേൽക്കാവടി എടുത്തത്- കാർത്തിക് സൂര്യ

നിരവധി ഫോളോവേഴ്‌സുള്ള, അവതാരകനായും വ്‌ളോഗറായും ശ്രദ്ധ നേടിയാ താരമാണ് കാർത്തിക് സൂര്യ. മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് ശ്രദ്ധേയനായത്. അതുകൊണ്ട് തന്നെ അനുകൂലിക്കുന്നവർക്കൊപ്പം വിമർശകരും നിരവധിയാണ്.

എന്നാൽ വിമർശനങ്ങൾ കാര്യമാക്കാതെ തന്റേതായ വഴി വെട്ടിത്തുറന്ന് മുന്നോട്ട് പോകുന്ന കാർത്തിക സൂര്യ ഇന്ന് മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന ഷോയുടെ അവതാരകനായി ടെലിവിഷൻ രംഗത്തും നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് കാർ‍ത്തിക്ക് സൂര്യ. തന്നെ പൊങ്കാല ഇടുന്നവരോട് വിശദീകരിച്ചാലും അവർക്ക് മനസിലാകില്ലെന്നാണ് കാർത്തിക്ക് സൂര്യ താൻ എന്തുകൊണ്ട് അ​ഗ്നികാവടി എടുത്തുവെന്നത് വിശദീകരിച്ച് പറഞ്ഞത്.

ഞാൻ വിശ്വാസിയാണ്. 16-ാം വയസിൽ‍ ആദ്യ വേൽക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വർഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസ് ഭയങ്കരമായി കൂളായി. അന്നാണ് വേൽ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസിൽ‍ കയറിയത്.

നാട്ടിൽ വന്ന ശേഷം തൈപ്പൂയം എന്നാണെന്ന് നോക്കി. എൻ്റെ ഷെഡ്യൂൾ അതിനനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതമെടുത്തു. അത് ആദ്യത്തെ അഗ്നിക്കാവടിയായിരുന്നു. മുമ്പും വേൽ കുത്തിയിട്ടുണ്ട്. അത് വലിയ വേലായിരുന്നു. അഗ്നിക്കാവടി എടുക്കുമ്പോൾ വലിയ വേൽ കുത്താൻ പറ്റില്ല. അതിനാൽ ഒന്നരയടി നീളമുള്ള ചെറിയ വേലാണ് കുത്തിയത്.

എൻ്റെ അനുഭവം ഞാൻ പറയാം. കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാൻ്റെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ്. 16-ാമത്തെ വയസിൽ വ്രതത്തിൻ്റെ തുടക്കത്തിൽ എനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ല. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത് ചില്ലറയൊന്നുമല്ല.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പൊങ്കാലയ്ക്ക് ഇടയാക്കിയ അത് ആദ്യം വന്നത് 16-ാമത്തെ വയസിൽ കാപ്പ് കെട്ടുമ്പോഴാണ്. അന്നും ഇതേ പോലെയാണ് അനുഗ്രഹം കിട്ടിയത്. ദൈവത്തോട് കരഞ്ഞ് പ്രാർഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസീക സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ലെന്നാണ് കാർത്തിക്ക് സൂര്യ അ​ഗ്നികാവടി എടുത്തപ്പോഴുള്ള അനുഭവം പങ്കിട്ട് പറഞ്ഞത്.