കരുവന്നൂർ കേസിൽ എന്താണ് ചെയ്യുന്നത്, അന്വേഷണം‌ നീളുന്നതിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ എന്താണ് ഇ.ഡി ചെയ്യുന്നത്. അന്വേഷണം നീളുന്നതിൽ അനിഷ്ടം രേഖപ്പെടുത്തി ഹൈക്കോടതി. തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്.

നേരത്തെ കേസ് പരിഗണിച്ചപ്പോഴും കോടതി ഈ നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. ഇവർക്കടക്കം സമൻസ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോടതി ഇന്നും അന്വേഷണം വൈകുന്ന കാര്യം പരാമർശിച്ചത്.

അലി സാബ്രിയുെട കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു.
നേരത്തെ, അലി സാബ്രിയുടെ ഹർജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾക്ക് തെളിവുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം കോടതി ആരാഞ്ഞു. ഇതിനിടെയാണ് കരുവന്നൂരുമായി ബന്ധപ്പെട്ട് അന്വേഷണം നീളുന്നതിൽ കോടതി അനിഷ്ടം രേഖപ്പെടുത്തിയത്.

നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല. അവർക്ക് എന്ത് ഉറപ്പ് കൊടുക്കും? ഒരു അന്വേഷണ ഏജൻസി കാര്യപ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണ്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അലി സാബ്രിക്ക് സ്വന്തം പേരിലും കുടുംബക്കാരുടെയും മറ്റുള്ളവരുടെയും പേരിൽ എല്ലാമായി 6.60 കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ചിട്ടുള്ളതെന്നും ഇ.ഡി പറയുന്നു. എന്തിനാണോ വായ്പ എടുത്തത്, അതിനു മാത്രം ഈ പണം ഉപയോഗിച്ചിട്ടില്ല. പൊള്ളാച്ചിയിൽ സ്ഥലം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമാണ് ഈ പണം ഉപയോഗിച്ചിട്ടുള്ളതെന്നും ഇ.ഡി വ്യക്തമാക്കി.