മുട്ടില്‍ മോഡലില്‍ കാസര്‍ഗോഡും മരം മുറിക്കല്‍; എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വയനാട് മുട്ടില്‍ മരം മുറിച്ച് കടത്തിയ മോഡലില്‍ കാസര്‍ഗോട്ടും വന്‍തോതില്‍ മരംമുറിക്കല്‍. വനം വകുപ്പ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 27 ക്യുബിക് മീറ്റര്‍ തടി പിടികൂടി. ഉദ്യോഗസ്ഥര്‍ അറിയാതെ മരംമുറിച്ച് കടത്തിയോ എന്നറിയാന്‍ വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിവാദ ഉത്തരവിന്റെ മറവിലാണ് കാസര്‍ഗോട്ടും മരംവെട്ടിയത്. അതിര്‍ത്തി പഞ്ചായത്തുകളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നും വ്യാപകമായി ഈട്ടിയും തേക്കും മുറിച്ചു. നെട്ടണിഗെ, പെര്‍ള എന്നിവിടങ്ങളില്‍ നിന്നാണ് വനം വകുപ്പ് തെളിവുകളോടെ മരംമുറി പിടികൂടിയത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലെ പിഴവു മനസിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മരം മുറിക്കാനുള്ള അനുമതികള്‍ പലതും മടക്കി. എന്നാല്‍ ചില സംഘങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ചു കടത്തിയതായാണ് സൂചന. ഇതേതുടര്‍ന്നാണ് വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയത്. ഇതുവരെ കാസര്‍ഗോഡ് റേഞ്ചിന് കീഴില്‍ ആറ് കേസുകളും കാഞ്ഞങ്ങാട് റേഞ്ചിന് കീഴില്‍ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ തടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഈ തടികള്‍ കാസര്‍ഗോഡ് പരപ്പയിലുള്ള സര്‍ക്കാര്‍ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.