ഒമിക്രോണിനെ നേരിടാന്‍ കേരളം സജ്ജം, മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധനകൾ കാര്യക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഹൈറിസ്‌ക് പട്ടികയിലുള്ളത് 26 രാജ്യങ്ങളാണെന്നും വരുന്നവർക്ക് ആർടിപി സി ആർ പരിശോധന നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു. അതിതീവ്ര വ്യാപനം ഗൗരവത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.