വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്, കേസെടുത്ത് ഡൽഹി പോലീസ്

ഡൽഹി : ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. കഴിഞ്ഞ ദിവസം രാത്രിയിൽ കശ്മീരി ഗേറ്റ് ഫ്ലൈഓവറിലാണ് ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കണ്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിച്ചുകളഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3,500 ഡോളർ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളർ ആയിരുന്നു. അറസ്റ്റിലായ പ്രതികൾ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിലാണ് ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്തുകൾ അന്ന് കണ്ടെത്തിയത്.

കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ കാനഡ ബന്ധം വഷളായിരുന്നു. പിന്നാലെ കനേഡിയൻ പൗരൻമാർക്ക് ഇന്ത്യന്‍ വിസ നൽകുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞാഴ്ച പിൻവലിച്ചിരുന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.

ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ട്.