തൃശൂർ: പോലീസെന്ന വ്യാജേനയെത്തി സ്വർണ വ്യാപാരിയെ തട്ടികൊണ്ട് പോയി മർദ്ദിച്ച് സ്വർണം തട്ടിയെടുത്തു. മൂന്ന് പേർ അറസ്റ്റിൽ. നോർത്ത് പറവൂർ സ്വദേശികളായ ബിനോയ്, മിഥുൻ മോഹൻ, വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 17-ന് തൃശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം . ആലപ്പുഴ സ്വദേശിയായ സ്വർണ വ്യാപാരിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. വ്യാപാരിയിൽ നിന്നും കാൽ കിലോ സ്വർണവും പ്രതികൾ അപഹരിച്ചതായി പോലീസ് അറിയിച്ചു.
പോലീസ് വേഷത്തിലെത്തിയ പ്രതികൾ വ്യാപാരിയെ ബലമായി കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് വ്യാപാരിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം സ്വർണം കവർന്നു. മർദ്ദനമേറ്റ് അവശനായ വ്യാപാരിയെ സംഘം വാരാപ്പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.