കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ ആബുലന്‍സില്‍ എടുത്തു കയറ്റാന്‍ ആരും തയ്യാറായില്ല, കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ആരോ​ഗ്യപ്രവർത്തകനെ അഭിനന്ദിച്ച് മന്ത്രി കെകെ ഷൈലജ

കോവിഡ് രോ​ഗികളോടുള്ള അവ​ഗണന ഇന്നും തുടർക്കഥയാവുകയാണ്. ആബുലൻസിൽ എടുത്തു കയറ്റാൻ ആരും തയ്യാറാകാതിരുന്ന കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളിൽ വാരിയെടുത്ത് രക്ഷാപ്രവർത്തനം നടത്തി വാർത്താശ്രദ്ധ നേടിയിരിക്കുകയാണ് കോട്ടയം കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ. ബിജു. സാമൂഹ്യമാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചിരിക്കുകയാണ് മന്ത്രി കെ കെ ഷൈലജ. ആബുലൻസിൽ എടുത്തു കയറ്റാൻ ആരും തയ്യാറാകാതിരുന്ന കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളിൽ വാരിയെടുത്ത് രക്ഷാപ്രവർത്തനം നടത്തിയ കോട്ടയം കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ. ബിജുവിനെ അഭിനന്ദിക്കുന്നുവെന്നും സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷകരായി മാറുന്ന ധാരാളം ആരോഗ്യ പ്രവർത്തകരുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ രേഖപ്പെടുത്തി.

മന്ത്രി കെ കെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആബുലൻസിൽ എടുത്തു കയറ്റാൻ ആരും തയ്യാറാകാതിരുന്ന കോവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളിൽ വാരിയെടുത്ത് രക്ഷാപ്രവർത്തനം നടത്തിയ കോട്ടയം കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ. ബിജുവിനെ അഭിനന്ദിക്കുന്നു. സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷകരായി മാറുന്ന ധാരാളം ആരോഗ്യ പ്രവർത്തകരുണ്ട്.

അവരുടെ നന്മ വറ്റാത്ത പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയുടെ കൈത്താങ്ങ്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്ത് കോവിഡ് പിടിപെട്ട നഴ്‌സ് രേഷ്മ, കോവിഡ് പോസിറ്റീവായ യുവതിക്ക് 108 ആംബുലൻസിൽ പ്രസവ ശുശ്രൂക്ഷ ഒരുക്കിയ ആംബുലൻസ് ജീവനക്കാരായ റോബിൻ ജോസഫ്, ആനന്ദ് ജോൺ, ശ്രീജ എന്നിവർ അവരിൽ ചിലർ മാത്രമാണ്. കോവിഡിന്റെ ഈ വ്യാപന കാലത്തും മറ്റുള്ളവർക്ക് ഊർജം നൽകുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണിത്.

കഴിഞ്ഞ ദിവസമാണ് 35 വയസുള്ള കോവിഡ് ബാധിച്ച കിടപ്പ് രോഗിയുടെ രക്ഷകനായി ബിജു മാറിയത്. ഇദ്ദേഹത്തോടൊപ്പം 65 വയസുള്ള അമ്മയും 39 കാരിയായ സഹോദരിക്കും കോവിഡ് ബാധിച്ചിരുന്നു. അൻപതോളം പടവുകളുള്ള 80 അടിയോളം ദൂരം വരുന്ന കുത്തനെയുള്ള കയറ്റം കയറി വേണം ഇവർക്ക് റോഡിലെത്താൻ. കിടപ്പ് രോഗിയായ സഹോദരനെ ആശുപത്രിയിലാക്കാൻ സഹോദരി ബന്ധുക്കളോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും രംഗത്ത് വന്നില്ല.

വൈകിട്ട് മൂന്നോടെ ആബുലൻസ് എത്തിയെങ്കിലും സഹായിക്കാനാളില്ലാതെ രോഗിയെ കയറ്റാൻ കഴിയാതെ തിരിച്ചുപോയി. കോവിഡ് കൺട്രോൾ സെല്ലിൽ കൂടി സേവനമനുഷ്ഠിക്കുന്ന ബിജു വീട്ടിലേക്ക് പോകാൻ സമയത്താണ് ഈ വിവരം അറിയുന്നത്. ഒടുവിൽ രാത്രി ഏഴോടെ ബിജു പി.പി.ഇ. കിറ്റുമായെത്തി അവിടെ വച്ച് ധരിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. രോഗിയെ ഒറ്റയ്ക്ക് എടുത്ത് വഴുവഴുപ്പുള്ള നിരവധി പടികളും താണ്ടിയാണ് ടോർച്ച് വെളിച്ചത്തിൽ ആംബുലൻസിൽ കയറ്റിയത്.

 

https://www.facebook.com/kkshailaja/photos/pcb.3407610639326893/3407610432660247/