കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചു; തലശ്ശേരിയിലേക്ക് വിലാപയാത്ര

കണ്ണൂര്‍. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സ് വഴിയാണ് മൃതദേഹം കണ്ണൂരില്‍ എത്തിച്ചത്. അവിടെനിന്ന് വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. വിമാനത്താവളത്തിൽ കോടിയേരിയുടെ മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

തലശ്ശേരിയിലേക്കുള്ള വിലാപയാത്രയില്‍ 14 സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് രാത്രി 10വരെ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശത്തിന് വെയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കണ്ണൂരില്‍ എത്തിയിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി 10 മണിയോടെ മൃതദേഹം അദ്ദേഹത്തിന്റെ മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിങ്കള്‍ രാവിലെ 10 മണിവരെ അവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ 11 മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌ക്കാരം.