കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്‌റെ സഹോദരന്‍ ഷാഹിറിന് കോഴിക്കോട് കോര്‍പ്പറേഷന്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്തതായി പരാതി. ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിര്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ല. ഷാഹിര്‍ നല്‍കിയ ചെക്ക് മടങ്ങിയിട്ടും കോര്‍പറേഷന്‍ നിയമ നടപടി സ്വീകരിച്ചില്ല.
നഗരത്തിലെ 32 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിര്‍മ്മാണം, പരിപാലനം എന്നിവയ്ക്കായി 2020-ലാണ് എ.എന്‍ ഷാഹിര്‍ കരാറേറ്റെടുത്തത്. 11 ഇടത്തെ ഷെല്‍ട്ടറുകള്‍ 10 വര്‍ഷത്തേക്ക് പരിപാലിക്കാന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ 5.72 ലക്ഷം രൂപയായിരുന്നു കോര്‍പ്പറേഷന് നല്‍കേണ്ടത്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഈയിനത്തില്‍ ഒരു രൂപ പോലും കോര്‍പ്പറേഷന് ലഭിച്ചില്ല.
ഇതോടെ ഡെപ്പോസിറ്റ് തുക നല്‍കാതെ കരാര്‍ തുടരുന്നതിനെതിരേ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയർന്നു. കോര്‍പ്പറേഷന്‍ ഷാഹിറിന് നോട്ടീസയച്ചു. തുടർന്ന് ഷഹീർ ജൂലൈയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി. ഇതിനിടെ, ഷാഹിര്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ ചുമതല മറ്റൊരു വ്യക്തിക്ക് കൈമാറിയതായും പരാതിയുണ്ട്. ഡെപ്പോസിറ്റ് തുക ലഭിച്ചില്ലെങ്കിൽ കരാര്‍ റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടായിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്.