കുടുംബം പോറ്റാൻ ഓട്ടോ ഓടിച്ചിട്ടുണ്ട്, ഇപ്പോൾ ഓർക്കുമ്പോൾ അഭിമാനം; കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസിൽ ഇടം നേടി. വരുന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കൃഷ്ണകുമാറാണ്. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീടുകൾ തോറും കയറിയും മറ്റും വോട്ട് ചോദിച്ച് സജീവമാണ് കൃഷ്ണകുമാർ. ഇപ്പോൾ ഇതാ പഴയകാലത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. കൗമാര കാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച്‌ ഉപജീവന മാർഗം കണ്ടെത്തിയിട്ടുള്ള ആളാണ് താനെന്നാണ് താരം പറയുന്നത്.

വാക്കുകൾ കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻനായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച്‌ രണ്ടാഴ്ച കഴിയുംമുന്നേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്.

ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അച്ഛൻ മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം. ഞാനന്ന് കോളേജിൽ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാൻ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിൽ. ദൂരദർശനിൽ അനൗൺസറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.